അപൂർവമായ മാംസഭോജി ബാക്ടീരിയ ബാധിച്ച യുവാവ് യു.കെയിൽ മരിച്ചു. 20 കാരനായ ലൂക്ക് എബ്രഹാമാണ് മരിച്ചത്. ടോൺസിലൈറ്റിസ് എന്ന് തെറ്റിദ്ധരിച്ചാണ് ചികിത്സിച്ചിരുന്നതെന്നും പരിശോധന ഒന്നും ഡോക്ടർമാർ ചെയ്തില്ലെന്നും ആണ് കുടുംബം ആരോപിക്കുന്നത്. തെണ്ട വേദനയെ തുടർന്ന് ഡോക്ടറെ ഫോണിൽ ബന്ധപ്പെടുകയും അദ്ദേഹം ടോൺസിലൈറ്റിസിന് മരുന്ന് നിർദേശിക്കുകയുമായിരുന്നു. റെയിൽവേയിൽ എഞ്ചിനീയറും ഫുട്ബാളറുമായ യുവാവിന് പിന്നീട് കടുത്ത കാലുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അവർ ലൂക്കയെ വീട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. എന്നാൽ യുവാവിന്റെ നില ഗുരുതരമായതോടെ രക്ഷിതാക്കൾ ആംബുലൻസ് വിളിച്ച് വീണ്ടും ആശുപത്രിയിലേക്ക് പോയി. ആശുപത്രിയിൽ ലൂക്കയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. എന്നാൽ ശസ്ത്രക്രിയാ ടേബിളിൽ തന്നെ യുവാവ് മരിക്കുകയായിരുന്നു. പോസ്റ്റ് മോർട്ടത്തിലാണ് യുവാവിന് മാംസഭോജി ബാക്ടീരിയ ബാധിച്ചതാണെന്ന് വ്യക്തമായത്. നെക്രൊറ്റൈസിങ് ഫാഷ്യയ്റ്റസ് എന്ന അപൂർവ രോഗമാണിത്. ഈ ബാക്ടീരിയ തൊലിപ്പുറത്തെ മുറിവുകളിലൂടെയോ മറ്റോ ശരീരത്തിനകത്ത് കടക്കുകയും പെട്ടെന്ന് ദേഹം മുഴുവൻ വ്യാപിച്ച് മരണത്തിനിടയാക്കുകയും ചെയ്യും. ശരീരകലകളെ ആക്രമിച്ച് നശിപ്പിക്കുന്ന ബാക്ടീരിയയാണിത്.