
പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലെ ഒരു സർക്കാർ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ സ്‌കൂൾ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കുറ്റത്തിന് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. സ്‌കൂൾ കെട്ടിട നിർമാണത്തിന് ലഭിച്ച തുക പിൻവലിച്ച് സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചുവെന്നതാണ് പ്രണബ് കുമാർ മൊണ്ഡലിനെതിരെയുള്ള ആരോപണം. ആകെ 20 ലക്ഷം രൂപയോളം തട്ടിപ്പ് നടന്നിട്ടുണ്ട്. ചോദ്യം ചെയ്യലിൽ, പ്രതി കുറ്റം സമ്മതിച്ചു, അടുത്തിടെ തന്റെ മകൾക്ക് അസുഖം വന്നതായും അതിനാൽ അവളുടെ ചികിത്സയുടെ ചെലവുകൾ വഹിക്കാൻ ഫണ്ട് പിൻവലിച്ചതാനെന്നാണ് പോലീസിനോട് പറഞ്ഞു. ആരോപണവിധേയനായ പ്രധാനാധ്യാപകൻ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന്റെ അധ്യാപക സെല്ലിലെ സജീവ പ്രവർത്തകനാണെന്ന് സിപിഐ എമ്മിന്റെ പുരുലിയ ജില്ലാ നേതാവ് ആരോപിച്ചു. “സ്കൂൾ കെട്ടിടത്തിന് അനുവദിച്ച ഫണ്ട് വെട്ടിക്കുറച്ചതായി ഞങ്ങൾ കുറേക്കാലമായി പരാതിപ്പെട്ടിരുന്നു. ഒടുവിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്,” സിപിഐ-എം നേതാവ് പ്രദീപ് ചക്രവർത്തി പറഞ്ഞു.
സംസ്ഥാനം ഭരിക്കുന്ന പാർട്ടി അഴിമതിക്ക് കലയുടെ രൂപം നൽകിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബിബേക് രംഗ പറഞ്ഞു. “പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും, പ്രതി ഭരണകക്ഷിയുടെ അധ്യാപക സെല്ലിലെ പ്രധാന നേതാവാണെന്നത് കണക്കിലെടുത്ത് അവർ അന്വേഷണ നടപടികളുമായി എത്രത്തോളം തുടരുമെന്ന് ഞങ്ങൾക്ക് സംശയമുണ്ട്,” അദ്ദേഹം പറഞ്ഞു. എന്നാൽ, ആരോപണവിധേയനായ പ്രധാനാധ്യാപകനുമായുള്ള പാർട്ടിയുടെ സജീവ ബന്ധം തൃണമൂൽ കോൺഗ്രസ് നേതൃത്വം നിഷേധിച്ചു.