ബ്രഹ്മപുരത്തെ തീ പൂർണ്ണമായും അണച്ചെന്ന് അഗ്നിരക്ഷാസേന, പുക പൂർണമായും ശമിച്ചു. 48 മണിക്കൂർ ഫുൾ ടീം നിരീക്ഷണം നടത്തും. അതിനുശേഷം പെട്രോളിങ് ഉൾപ്പെടെയുള്ള തുടർ പരിശോധനകൾ ഉണ്ടാകും. സേനയുടെ പകുതിയിലധികം ഉദ്യോഗസ്ഥരും ബ്രഹ്മപുരത്ത് ഉണ്ടായിരുന്നു. വിജയകരമായി പൂർത്തിയാക്കിയത് വലിയ ദൗത്യമെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. അടുത്ത 48 മണിക്കൂർ ജാഗ്രത തുടരും. വായുവിന്റെ ഗുണ നിലവാര സൂചികയും മെച്ചപ്പെട്ടു. പ്രദേശവാസികൾക്കായി അഞ്ചിടങ്ങളിൽ കൂടി ഇന്ന് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ ആരംഭിക്കും. കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷ്യാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. ബ്രഹ്‌മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേയും ഇന്ന് മുതൽ ആരംഭിക്കും. ബ്രഹ്മപുരത്തെ തീ പിടിത്തത്തിൽ ആരോപണങ്ങൾ ഉന്നയിച്ച് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ ഇന്ന് മാർച്ച് നടത്തും.