റിയാദ് ∙ സൗദി അറേബ്യയിൽ എത്തുന്ന ഡ്രൈവർ വീസക്കാർക്ക് മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കാൻ അനുമതി. റിക്രൂട്ട് ചെയ്ത വീസയിൽ വന്ന തീയതി മുതൽ മൂന്ന് മാസത്തേക്ക് സൗദി അറേബ്യയിൽ വാഹനമോടിക്കാൻ കഴിയുമെങ്കിലും, അതിനിടയിൽ സൗദി ലൈസൻസ് കരസ്ഥമാക്കിയിരിക്കണം.

ഈ സൗകര്യം ലഭിക്കുന്നതിന് വിദേശ ഡ്രൈവർ തന്റെ മാതൃരാജ്യ ലൈസൻസ് ഒരു അംഗീകൃത സ്ഥാപനം വഴി പരിഭാഷപ്പെടുത്തിയിരിക്കണം. മാത്രമല്ല, ലൈസൻസിൽ പറഞ്ഞിരിക്കുന്ന തരം വാഹനം മാത്രമേ ഓടിക്കാൻ പാടുള്ളൂ. ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഗതാഗത നിയമലംഘനമായി കണക്കാക്കി ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഒരു സൗദി പൗരന്റെ ചോദ്യത്തിന് മറുപടിയായി സൗദി ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.