
തിരുവനന്തപുരം ∙ മന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്ക് ഇന്ന് മറുപടി പറയാനിരിക്കെ, ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കുന്നതിന്റെ സൂചനകളില്ല. 3 ദിവസത്തെ ബജറ്റ് ചർച്ച ഇന്ന് സമാപിക്കുന്നത് മന്ത്രിയുടെ മറുപടിപ്രസംഗത്തോടെയാണ്. ഇളവുകളും അധിക പദ്ധതികളും ഇന്നാണ് പ്രഖ്യാപിക്കുക.
ഇന്ധന വില വർധന പിൻവലിക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനു വഴങ്ങേണ്ട എന്ന പൊതുനിലപാടിലേക്ക് എൽഡിഎഫ് മാറിയതായാണു സൂചന. ഇന്ധന സെസിന്റെ കാര്യം എടുത്തുപറഞ്ഞില്ലെങ്കിലും ബജറ്റ് നിർദേശങ്ങളെ നിയമസഭയിൽ ശക്തമായി പ്രതിരോധിക്കാൻ എൽഡിഎഫ് നിയമസഭാകക്ഷി യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.
ഇന്ധന സെസ് മാറ്റില്ലെന്നു മുഖ്യമന്ത്രി പറഞ്ഞെന്ന മട്ടിലുള്ള പ്രചാരണം പങ്കെടുത്തവർ നിഷേധിച്ചു. മുഖ്യമന്ത്രി സംസാരിച്ചശേഷം ‘ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയാം, ഉണ്ടെങ്കിൽ മാത്രം’ എന്ന് പാർലമെന്ററികാര്യമന്ത്രി കെ.രാധാകൃഷ്ണൻ അറിയിച്ചു. ആരും സംസാരിച്ചില്ല. ‘എങ്കിൽ ശരി’ എന്ന പിണറായിയുടെ വാക്കുകളോടെ യോഗം പിരിഞ്ഞു.