
യു എസ് ഫെഡറൽ റിസർവ് പലിശ നിരക്കുകൾ വീണ്ടും ഉയർത്തിയേക്കുമെന്നുള്ള ആശങ്കയിൽ ആഭ്യന്തര സൂചികകൾ ആദ്യ വ്യാപാരത്തിൽ ഇടിഞ്ഞു. പ്രധാന സൂചികകളായ എൻഎസ്ഇ നിഫ്റ്റി 17,900 ലും ബിഎസ്ഇ സെൻസെക്സ് 60,969 ലും വ്യാപാരം ആരംഭിച്ചു. ജനുവരിയിൽ യുഎസിലെ റീട്ടെയിൽ പണപ്പെരുപ്പം 6.2% നിന്ന് 6.4% വർദ്ധിച്ചുവെന്ന് റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് ഐടി മേഖല 0.7% ഇടിഞ്ഞു. കാരണം ഇന്ത്യയിലെ ഐടി സ്ഥാപനങ്ങൾക്ക് യുഎസിൽ നിന്നുമാണ് വരുമാനത്തിന്റെ ഗണ്യമായ പങ്ക് ലഭിക്കുന്നത്.റിലയൻസ് ഇൻഡസ്ട്രീസ്, മാരുതി സുസുക്കി, ടാറ്റ സ്റ്റീൽ, ടെക് മഹീന്ദ്ര, എം ആൻഡ് എം, ഭാരതി എയർടെൽ തുടങ്ങിയവാ നേരിയ നേട്ടത്തിലാണ്. അപ്പോളോ ഹോസ്പിറ്റൽസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ലാർസൻ ആൻഡ് ടൂബ്രോ, ടാറ്റ കൺസൾട്ടൻസി സർവീസസ് എന്നിവയോടൊപ്പം നിഫ്റ്റിയിലെ 50 ഓഹരികളിൽ 32 എണ്ണവും ഇടിഞ്ഞു.അതേസമയം, നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ്പ് സൂചികകൾ 0.2 ശതമാനം വരെ നേട്ടമുണ്ടാക്കി.വ്യക്തിഗത ഓഹരികൾ പരിശോധിക്കുമ്പോൾ, പ്രതീക്ഷിച്ചതിലും മികച്ച ഡിസംബർ പാദ ഫലങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ഐഷർ മോട്ടോഴ്‌സിന്റെ ഓഹരികൾ 3 ശതമാനം ഉയർന്നു.