
രാജ്യത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന ചെളിവാരിയെറിയല്‍ കാരണം താമര കൂടുതല്‍ വിരിയുകയാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ ശക്തമായ ബഹളത്തിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രസംഗം.
കോണ്‍ഗ്രസിന്റെ അക്കൗണ്ട് പൂട്ടിച്ചതിലുള്ള വിഷമം അറിയാമെന്നും കേന്ദ്രസർക്കാരിനെ വിമര്‍ശിക്കുന്നത് നിരാശ കൊണ്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ രാജ്യം മുന്‍പ് മൊബൈല്‍ ഫോണുകള്‍ ഇറക്കുമതി ചെയ്തിരുന്നു. അതേ സമയം ഇപ്പോള്‍ മൊബൈല്‍ ഫോണുകള്‍ കയറ്റുമതി ചെയ്യുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ചെലവിനെക്കുറിച്ച് ആശങ്കാകുലരായ സ്ത്രീകള്‍ക്ക് ആയുഷ്മാന്‍ കാര്‍ഡ് വഴി തന്റെ സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് ആനുകൂല്യങ്ങള്‍ നല്‍കി. ലോകത്തിന് വാക്‌സിനുകള്‍ നല്‍കിയ രാജ്യത്തെ ശാസ്ത്രജ്ഞരെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ കര്‍ണ്ണാടകത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും, ഖാര്‍ഗെയുടെ മണ്ഡലത്തില്‍ വികസനം എത്തിച്ചത് ബിജെപിയണെന്നും പ്രധാനമന്ത്രി അറിയിച്ചു.