ഡല്‍ഹി . അഗ്നിപഥ് പദ്ധതി ശരിവെച്ച്‌ ഡല്‍ഹി ഹൈക്കോടതി വിധി പുറപ്പെടുവിച്ചു. പദ്ധതിയില്‍ ഇപ്പോള്‍ ഇടപെടേണ്ട സാഹചര്യമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പദ്ധതിക്കെതിരായുള്ള എല്ലാ ഹര്‍ജികളും കോടതി തള്ളി. രാജ്യ താല്‍പര്യം ലക്ഷ്യംവെച്ചാണ് പദ്ധതിയെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. സൈന്യത്തെ നവീകരിക്കാനാണ് പദ്ധതിയെന്ന് വ്യക്തമാക്കിയ കോടതി, അഗ്നിപഥിലേക്കുള്ള റിക്രൂട്ട്മെന്റ് നിര്‍ത്തി വെച്ചതിനെതിരായ ഹര്‍ജിയും തള്ളി.

ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദുമടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് വിധി പറഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ 2022 ജൂണ്‍ 14-ന് പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി സ്റ്റേ ചെയ്യണമെന്ന ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. അഗ്നിപഥുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ള ഹര്‍ജികളും ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു. പദ്ധതി നിയമവിരുദ്ധമാണെന്നും നേരത്തെ നടത്തിയ റിക്രൂട്ട്മെന്റുകൾ ഒറ്റയടിക്ക് നിര്‍ത്തലാക്കിയ നടപടി തെറ്റാണെന്നും ഹര്‍ജിക്കാര്‍ ഉന്നയിച്ച വാദം. എന്നാല്‍ ഹര്‍ജികള്‍ തള്ളണമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടത്.