ന്യൂഡല്‍ഹി . കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയായ പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുപ്പ് നടക്കില്ല. പകരം, പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യും. പ്രവര്‍ത്തക സമിതിയിലേക്കുള്ള മുഴുവന്‍ അംഗങ്ങളെയും നാമനിര്‍ദേശം ചെയ്യാന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ ചുമതലപ്പെടുത്താന്‍ സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചെന്ന് കമ്യൂണിക്കേഷന്‍സ് ഇന്‍ചാര്‍ജ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു.

പാര്‍ട്ടി മുന്‍അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് സ്വതന്ത്രമായി തീരുമാനം കൈക്കൊള്ളാനുള്ള അന്തരീക്ഷം ഒരുക്കാനും തീരുമാനങ്ങളില്‍ ഒരുതരത്തിലുമുള്ള സ്വാധീനവും ഉണ്ടാകാതിരിക്കാനുമാണ് ഇവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അതേസമയം, 2024-ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നത് ഉള്‍പ്പെടെയുള്ള ചര്‍ച്ചകളില്‍ മൂവരും പങ്കെടുക്കും. ഛത്തീസ്ഗഢിലെ റായ്പുരില്‍ മൂന്നുദിവസങ്ങളിലായാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനം നടക്കുന്നത്.