ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ഭരണകക്ഷിയായിരുന്ന ബിജെപിയെ തോല്‍പ്പിച്ച്‌ എഎപി മികച്ച വിജയം നേടിയെങ്കിലും മേയറെ തെരഞ്ഞെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

എഎപിബിജെപി തര്‍ക്കത്തെ തുടര്‍ന്ന് മൂന്ന് തവണ തെരഞ്ഞെടുപ്പ് മുടങ്ങിയിരുന്നു. പാര്‍ട്ടി സുപ്രീംകോടതിയെ സമീപിച്ചതോടെ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരുടെ തെരഞ്ഞെടുപ്പിനുള്ള തീയതി നിശ്ചയിക്കാന്‍ സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.

ആം ആദ്മി പാര്‍ട്ടിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി ഷൈലി ഒബ്‌റോയ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി എംസിഡിയുടെ ആദ്യ യോഗം വിളിച്ച്‌ 24 മണിക്കൂറിനുള്ളില്‍ നോട്ടീസ് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.