
കൊൽക്കത്ത ∙ രാജ്ഭവനിലെ സംഘത്തെ പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി ഗവർണറുടെ പ്രിൻസിപ്പൽ സെക്രട്ടറി നന്ദിനി ചക്രവർത്തിയെ തൽസ്ഥാനത്തുനിന്ന് നീക്കി. ഐഎഎസ് ഉദ്യോഗസ്ഥയായ നന്ദിനിയെ ടൂറിസം വകുപ്പിലെ പ്രിൻസിപ്പൽ സെക്രട്ടറി ആയാണ് സ്ഥലംമാറ്റിയത്.
ഗവർണർ സി.വി. ആനന്ദബോസും ബംഗാൾ സർക്കാരും തമ്മിലുള്ള മികച്ച ബന്ധത്തില്‍ സംസ്ഥാന ബിജെപി ഘടകം അസ്വസ്ഥരാണ്. നിയമസഭയിലും സെന്റ് സേവ്യേഴ്സ് സർവകലാശാലയിലും നടത്തിയ പ്രസംഗത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ പുകഴ്ത്തി ഗവർണർ സംസാരിച്ചത് ബിജെപി സംസ്ഥാന ഘടകത്തിന് പിടിച്ചിരുന്നില്ല. സംസ്ഥാനത്തെ പല വിഷയങ്ങളിലും നന്ദിനി ചക്രവർത്തി ഗവർണറെ ‘തെറ്റിദ്ധരിപ്പിക്കുക’യാണെന്നാണ് പാർട്ടിയുടെ ആരോപണം. രാജ്ഭവനിൽ സംസ്ഥാന സർക്കാരിന്റെ അജൻഡ നടപ്പാക്കുകയാണ് അവരെന്നും ബിജെപി ആരോപിക്കുന്നു.
നന്ദിനിയെ നീക്കണമെന്ന് സംസ്ഥാന ഘടകം പലയാവർത്തി ആവശ്യപ്പെടുകയും ചെയ്തു. ഇതേത്തുടർന്നാണ് ഗവർണർ നന്ദിയെ സ്ഥലംമാറ്റിയതെന്നാണു വിവരം. ശനിയാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷൻ സുകന്ത മജുംദാർ ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ നന്ദിനിയെ നീക്കണമെന്ന് ആവശ്യപ്പെട്ടുവെന്നാണ് വിവരം.