ഗര്‍ഭസ്ഥ ശിശുവിന് ഹൃദയ ശസ്ത്രക്രിയ നടത്തി ഡല്‍ഹി എയിംസ് ആശുപത്രി. 28 വയസുകാരിയായ യുവതിയുടെ ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിനാണ് ശസ്ത്രക്രിയ നടത്തിയത്. ഏറെ ശ്രമകരവും വെല്ലവിളി നിറഞ്ഞതുമായിരുന്നു ശസ്ത്രക്രിയയെന്നും കുട്ടി ഇപ്പോൾ സുരക്ഷിതമാണെന്നും ഡോക്ടർമാർ അറിയിച്ചു. നേരത്തെ മൂന്ന് തവണ യുവതിയുടെ ​ഗർഭമലസിയിരുന്നു. നാലാമതും ​ഗർഭം ധരിച്ചപ്പോൾ കുഞ്ഞിന് ഹൃദയ പ്രശ്നമുണ്ടെന്ന് സ്കാനിങ്ങിൽ വ്യക്തമായി. . ഇതോടെയാണ് വയറ്റിനുള്ളില്‍ വച്ച്‌ തന്നെ കുട്ടിയുടെ ഹൃദയശസ്ത്രക്രിയ നടത്തി ഗര്‍ഭം മുന്നോട്ടുകൊണ്ടുപോകാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചത്. എയിംസിലെ കാര്‍ഡിയോതെറാസിക് സയന്‍സസ് സെന്ററില്‍ വച്ചായിരുന്നു ശസത്രക്രിയ. ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനക്കോളജി വിദ​ഗ്ധർ, കാര്‍ഡിയോളജി ആന്റ് കാര്‍ഡിയാക് അനസ്‌തേഷ്യ വിഭാഗത്തിലെ വിദഗ്ധരുമാണ് ശസ്ത്രക്രിയക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ഇപ്പോൾ നിരീക്ഷണത്തിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അൾട്രാസൗണ്ടിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയ. യുവതിയുടെ വയറിലൂടെ ​ഗർഭസ്ഥ ശിശുവിന്റെ ഹൃദയത്തിൽ സൂചിയെത്തിച്ച് ബലൂൺ ഡൈലേഷൻ രീതിയിൽ വാൽവിലെ തടസ്സം നീക്കുകയായിരുന്നുവെന്ന് സംഘത്തിലെ മുതിർന്ന ഡോക്ടർ പറഞ്ഞു. ശസ്ത്രക്രിയ വിജയമായതിന് പിന്നാലെ, പ്രശംസയുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ രം​ഗത്തെത്തി. 90 സെക്കൻഡിനുള്ളിൽ ഒരു ​ഗർഭസ്ഥ ശിശുവിന്റെ മുന്തിരി വലിപ്പമുള്ള ഹൃദയത്തിൽ വിജയകരമായ അപൂർവ ശസ്ത്രക്രിയ നടത്തിയതിന് ദില്ലി എയിംസിലെ ഡോക്ടർമാരെ അഭിനന്ദിക്കുകയാണെന്നും അമ്മയുടെയും കുഞ്ഞിന്റെയും ക്ഷേമത്തിനായി പ്രാർഥിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.