രണ്ടാം മോദി സർക്കാരിന്‍റെ അവസാന സമ്പൂർണ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുകയാണ്. ഏഴ് മുൻഗണന വിഷയങ്ങൾ ബജറ്റിലുണ്ട്. അടിസ്ഥാന സൗകര്യ വികസനം, യുവശക്തി, കർഷക ക്ഷേമം, പിന്നാക്ക ക്ഷേമം, ഊർജ്ജ സംരക്ഷണം അടക്കമാണ് 7 മുൻഗണനാ വിഷയങ്ങൾ.സ്വതന്ത്ര്യത്തിൻ്റെ അമൃത കാലത്തെ ആദ്യ ബജറ്റെന്നും ധനമന്ത്രി പറഞ്ഞു.ജനക്ഷേമ പദ്ധതികൾക്ക് തന്നെ എന്നും മുൻഗണന. കഴിഞ്ഞ ബജറ്റിൻ്റെ അടിത്തറയിൽ നിന്ന് കെട്ടി പൊക്കുന്നതാണ് ഈ ബജറ്റ്. ആഗോളതലത്തിൽ ഇന്ത്യയെ മതിപ്പോടെ നോക്കുന്നു.

കൊവിഡ് കാലത്ത് ആരും പട്ടിണി കിടക്കാതെ സർക്കാർ സംരക്ഷിച്ചു. ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടി ഇന്ത്യ തിളങ്ങുന്നു. എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വികസനത്തിനെന്ന് തന്നെയാണ് മുദ്രാവാക്യം. യുവാക്കളുടെയും, സ്ത്രീകളുടെയും ക്ഷേമത്തിന് ഊന്നൽ നൽകിയിട്ടുണ്ട്. വലിയ അവസരങ്ങളാണ് യുവാക്കൾക്കായി തുറന്നിട്ടിരിക്കുന്നത്. 9.6 കോടി പാചക വാതക കണക്ഷൻ, 11.7 കോടി ശൗചാലയങ്ങൾ ഇതെല്ലാം സർക്കാർ യാഥാർഥ്യമാക്കി. ഊർജ്ജ മേഖലയിലെ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും മന്ത്രി പറഞ്ഞു. ധനമന്ത്രി എത്തിയപ്പോൾ പ്രതിഷേധ മുദ്രാവാക്യം ഉയർത്തിയാണ് പ്രതിപക്ഷം എതിരേറ്റത്.